Saturday, August 5, 2017

ബ്ലൂ വൈൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം part 2

പ്രത്യേക ആപ്ലിക്കേഷനോ വെബ്സൈറ്റോ വേണ്ടാതെ സോഷ്യൽ മീഡിയയിലൂടെ മാത്രം ‘കളിക്കാമെന്നതാണ്’ ആത്മഹത്യാചാലഞ്ചിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ആകർഷിക്കുന്നത്. ബുഡെയ്കിനൊപ്പം തന്നെ ഒരുകൂട്ടം പേരുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ‘ഗ്രൂപ്പ് ഓഫ് ‍ഡെത്ത്’ എന്ന ഗ്രൂപ്പിൽ പെട്ട റഷ്യയിലെ പെൺകുട്ടിക്ക് സമാനമായ അനുഭവമുണ്ടായത് അധ്യാപകരോട് തുറന്നു പറഞ്ഞതു കൊണ്ടു മാത്രമാണ് രക്ഷയായത്. ഇങ്ങനെ വികെ വെബ്സൈറ്റിൽ ബുഡെയ്കിനോടൊപ്പം ഒട്ടേറെ അഡ്മിനുകൾ പലതരം ഗ്രൂപ്പുകൾ രൂപീകരിച്ച് രംഗത്തു വന്നു. 

ഈ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം പറഞ്ഞു കൊണ്ട് ‘വികെ’യിൽ പോസ്റ്റിടുകയാണ് ആദ്യപടി. ഇതോടൊപ്പം പലതരം ഹാഷ്ടാഗുകൾ നൽകണം. ഗെയിമുമായി ബന്ധപ്പെട്ട പേരുകളും പ്രയോഗങ്ങളുമാണ് ഹാഷ്ടാഗായി ഉപയോഗപ്പെടുത്തുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഹാഷ്ടാഗുകൾ വഴിയാണ് അഡ്മിനുകൾ ഇരകളെ കണ്ടെത്തുക. എല്ലാവരെയുമില്ല, 14നും 18നും ഇടയിൽ പ്രായമുള്ളവരെയാണ് പ്രധാനമായും ഗ്രൂപ്പിലേക്കു ക്ഷണിക്കുക. എന്നാൽ ഹാഷ്ടാഗുകൾ കണ്ടെത്തിയതോടെ ഇത്തരത്തിൽ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് കൗൺസലിങ് കൊടുക്കാനും അധികൃതർക്കായി. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ റഷ്യൻ സർക്കാരാകട്ടെ സമൂഹമാധ്യമങ്ങൾ വഴി ആത്മഹത്യാപ്രവണത വളർത്തുന്ന നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് തടവുശിക്ഷ ഉറപ്പാക്കാനുള്ള ബിൽ നിർദേശവും പാർലമെന്റിൽ വച്ചു. ഹാക്കർമാരുടെ സംഘവും ഇത്തരം പോസ്റ്റുകൾ വഴി ‘ആത്മഹത്യാഗ്രൂപ്പ്’ അഡ്മിൻമാരെ കണ്ടെത്തി പണികൊടുക്കുന്നുണ്ട്. 

എഫ്ബിയിലും ഇൻസ്റ്റഗ്രാമിലുമെല്ലാമുണ്ട് ഇവർ

വികെയിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ചാലഞ്ചിനെ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വലിച്ചിഴച്ചതും ബുഡെയ്കിനെപ്പോലുള്ള ‘സൈക്കോ’കളാണ്. തങ്ങളുടെ ഇരകളുടെ മാനസികനിലയെപ്പറ്രി കൃത്യമായ ധാരണകളുണ്ടാകും ഇവർക്ക്. പൂച്ച എലിയെ തട്ടിക്കളിക്കുന്നതുപോലെ ഇരകളെ തട്ടിക്കളിക്കാൻ ഇഷ്ടപ്പെടുന്നവരുമാണിവർ. ബുഡെയ്കിനാകട്ടെ സൈക്കോളജി വിദ്യാർഥിയായിരിക്കെ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ്. മാനസിക നില തകർന്ന ആ ഇരുപത്തിയൊന്നുകാരൻ കൊളുത്തിവിട്ട തീ ഇന്ന് ലോകമെമ്പാടും അയാളുടെ ആജ്ഞാനുവർത്തികളായ ഒട്ടേറെ വ്യാജന്മാരാണ് ഏറ്റെടുത്തിരിക്കുന്നതെന്നു ചുരുക്കം. തങ്ങളുടേതായ ടാസ്കുകൾക്കും അവർ രൂപം നൽകുന്നു. 

ഒരാളെ ‘കൈപിടിച്ചു കൊണ്ടു പോയി’ കൊന്നുകളയുന്ന ഗെയിമിൽ ആവേശം കൊള്ളുന്നവരാണ് നിലവിലെ ഇതിന്റെ അഡ്മിൻമാർ. അവർക്കുള്ള ഇരകൾക്കാകട്ടെ നെറ്റ്‌ലോകത്ത് യാതൊരു പഞ്ഞവുമില്ല താനും. ചാലഞ്ചിനെപ്പറ്റിയുള്ള കൗതുകത്തിന്റെ പേരിൽ ഇതിലേക്ക് ചേരാൻ ശ്രമം നടത്തുന്നവരും ഇന്നേറെയുണ്ട്. വികെ വെബ്സൈറ്റിൽത്തന്നെ ഈ ചാലഞ്ചിന്റെ പേര് ടൈപ് ചെയ്തു നോക്കിയാൽ ഇതിനെപ്പറ്റി അന്വേഷിച്ച് പോസ്റ്റിട്ടിരിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരെ കാണാം. ധൈര്യമുണ്ടെങ്കിൽ തന്നെ ആത്മഹത്യ ചെയ്യിക്ക് എന്ന് വെല്ലുവിളി നടത്തുന്നവരുമുണ്ട്. ഇത്തരക്കാരെയൊക്കെ കുടുക്കാൻ തക്ക കഴിവുള്ള ‘സൈക്കോപാത്തു’കളാണ് വല വിരിച്ചു കാത്തിരിക്കുന്നതെന്നു മാത്രം ആരും മനസിലാക്കുന്നില്ല. 

വൈറസുകളുമുണ്ട് വെല്ലുവിളിയായി...

അതേസമയം അവസരം മുതലാക്കാനായി മറ്റ് വ്യാജന്മാരും എത്തിയിട്ടുണ്ട്. നിലവിൽ ഈ ഗെയിമിന്റെ പേരിൽ പ്ലേസ്റ്റോറിൽ ഉൾപ്പെടെ കിടക്കുന്നതെല്ലാം വ്യാജന്മാരോ  സമുദ്രജീവികളെ പരിചയപ്പെടുത്തുന്ന ആപ്പുകളോ ആണ്. പ്ലേസ്റ്റോറിൽ അനധികൃത ആപ്പുകൾ കയറ്റിവിടാൻ അത്ര ബുദ്ധിമുട്ടുമില്ല. അതിനാൽത്തന്നെ ആത്മഹത്യാഗെയിമിന്റെ പേരിലുള്ള ഉപദ്രവകാരികളായ ആപ്പുകൾ കൂടി വരികയാണ്.  പല സൈറ്റുകളിലും കയറി അവിടെ തങ്ങളുടെ ലിങ്കുകളും കയറ്റിവിടുന്നുണ്ട് ഹാക്കർമാർ. എല്ലാറ്റിലും ഈ ചാലഞ്ചിലേക്കുള്ള ക്ഷണമാണ്. പക്ഷേ നിങ്ങളുടെ ബാങ്കിങ് ഇടപാടു വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടുന്ന പതിവ് ‘ഫിഷിങ്’ രീതി തന്നെയാണിത്. മിക്കവരും ആ ‘ചൂണ്ടയിൽ’ കൊത്തുമെന്നും ഈ കള്ളലിങ്കുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കറിയാം. ഇൻകംടാംക്സ് റിട്ടേൺ കാലത്ത് നികുതിവകുപ്പിൽ നിന്നുള്ളതാണെന്ന മട്ടിലെത്തുന്ന വ്യാജമെയിലുകൾക്ക് സമാനമാണ് ഇതും. ആവേശത്തിന്റെയും കൗതുകത്തിന്റെയും പുറത്ത് പലരും ഇത് ക്ലിക്ക് ചെയ്യുന്നുമുണ്ട്. പക്ഷേ ആ ലിങ്ക് നയിക്കുന്നത് Malicious ആയ മറ്റ് ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കുമാണ്. ഇക്കാര്യത്തിലും വേണം ശ്രദ്ധ.

കളിതമാശയല്ല ഇത്!

ഇക്കഴിഞ്ഞ ഒരാഴ്ച ഗൂഗിളിൽ ഏറ്റവും തിരഞ്ഞ കീ വേഡുകളിലൊന്നും ഈ ചാലഞ്ചിന്റെ പേരാണെന്നത് ഭീതിയുടെ ആഴം കൂട്ടുന്നു. അതിൽ ഇന്ത്യയിൽ നിന്നുള്ളവരുമുണ്ട് ഏറെ. ഫെയ്സ്ബുക്, ട്വിറ്റർ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ ഈ ചാലഞ്ചിനെപ്പറ്റി സേർച്ച് ചെയ്താൽ ആത്മഹത്യയിൽ നിന്നു രക്ഷപ്പെടാനുള്ള വഴികളിലേക്കും ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ സഹായിക്കുന്ന തരം പോസ്റ്റുകളിലേക്കുമായിരിക്കും എത്തിപ്പെടുക. ഇന്ത്യയിൽ ഉൾപ്പെടെ സർക്കാർ ഇടപെട്ടു തന്നെ കുട്ടികൾക്ക് കൗൺസലിങ്ങിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.സ്കൂളുകളിലും വീടുകളിലുമെല്ലാം കുട്ടികളുമായി അരമണിക്കൂറെങ്കിലും സംസാരിക്കാൻ അധ്യാപകരും മാതാപിതാക്കളും തയാറാകണമെന്ന അഭ്യർഥനയുമുണ്ട്. സാമൂഹികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെയാണ് ഇത്തരം ചാലഞ്ചുകൾ പ്രധാനമായും ആക്രമിക്കുന്നത്. ആരുടെയെങ്കിലും പ്രൊഫൈലിൽ ഇത്തരം ഹാഷ്ടാഗുകളോ േദഹത്ത് മുറിവേൽപ്പിച്ചിട്ടുള്ളതു പോലുള്ള ചിത്രങ്ങളോ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. തമാശയാണെന്നു കരുതി തള്ളിക്കളയാനും നിക്കരുത്

Friday, August 4, 2017

ബ്ലു വൈലിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

‘എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, പതിയെപ്പതിയെ ഈ ലോകത്തിന് ഒരു ഉപകാരവും ഇല്ലാത്തവരായി നിങ്ങൾ മാറുമെന്ന് ?’ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുൻപ് വെറോനിക്ക വോൾക്കോവ എന്ന പതിനാറുകാരി സമുഹമാധ്യമമായ ‘വികെ’യിലെ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണീ വരികൾ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വെറോനിക്കയുടെ മരണം. സഹപാഠിയും സുഹൃത്തുമായ യുലിയയും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തതോടെ റഷ്യയിൽ സംഭവം വൻ വാർത്തയായി.  വെറോനിക്കയും യുലിയയും പലപ്പോഴായി ‘വികെ’യിൽ പോസ്റ്റ് ചെയ്ത വരികളെല്ലാം ഒരു വലിയ ചോദ്യചിഹ്നം പോലെ അന്വേഷകസംഘത്തിനു മുന്നിൽ ഉയർന്നു വന്നു. എല്ലാം ജീവിതത്തോട് കലഹിച്ചെഴുതിയവ. തികച്ചും നിരാശാജനകമായവ. ജീവിക്കാൻ യാതൊരു തരത്തിലും ആഗ്രഹമില്ലാത്ത ഒരാളുടെ ആ അഭിപ്രായ പ്രകടനങ്ങൾ മാസങ്ങളോളം അവർ കുറിയ്ക്കുന്നുണ്ടായിരുന്നു. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരാൾ അതെല്ലാം ശ്രദ്ധയോടെ കാണുന്നുണ്ടായിരുന്നു. അയാൾ അവരെ ‘വികെ’യിലെ ഒരു ഗ്രൂപ്പിലേക്കു ക്ഷണിച്ചു. 

Vkontacte എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന vk.com ആണ് റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്സൈറ്റ്. അർഥം InContact എന്നും. റഷ്യനിലും ഇംഗ്ലിഷിലും ഈ സൈറ്റ് ലഭ്യമാണ്. ഫെയ്സ്ബുക്കിലേതു പോലെത്തന്നെ പോസ്റ്റ് ചെയ്യാനും ചാറ്റിങ്ങിനും ഗ്രൂപ്പുണ്ടാക്കാനും ഫോട്ടോ–വിഡിയോ അപ്‌ലോഡ് ചെയ്യാനുമെല്ലാം സൗകര്യമുള്ള വെബ്സൈറ്റ്. ആരുടെയും നഗ്നചിത്രങ്ങൾ അപ്‌‍ലോഡ് ചെയ്യാം എന്നതിന്റെ പേരിൽ കൗമാരക്കാരെ വഴിതെറ്റിക്കുന്നെന്ന ചീത്തപ്പേരു കൂടി കേട്ട സൈറ്റാണിത്. ഇത്തരത്തിൽ ആര്, എന്ത് പോസ്റ്റ് ചെയ്യുന്നുവെന്ന് മോണിറ്റർ ചെയ്യാൻ സാധിക്കാത്ത വെബ്സൈറ്റിൽ ഒരു ‘മാനസിക രോഗി’ ആരംഭിച്ച വൃത്തികെട്ട ‘കളി’യാണ് പിന്നീട് ലോകമെമ്പാടും അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനെടുത്തത്. ഏറ്റവുമൊടുവിൽ മുംബൈയിലെ അന്ധേരിയിൽ നിന്നും വാർത്തയെത്തി–പതിനനാലുകാരൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത് ഈ ഗെയിമിന്റെ സ്വാധീനം കാരണമാണെന്ന്. സത്യത്തിൽ ചെറുപ്പക്കാരെ ആത്മഹത്യയിലേക്കു നയിക്കുന്ന ഈ ശ്രമങ്ങൾ ഒരു ‘ഗെയിം’ ആണോ?

ഡൗൺലോഡ് ചെയ്യാനാകില്ല!!

ഗെയിം എന്നാണു പേരെങ്കിലും പൊലീസ് പറയുന്നതു പോലെ ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റർനെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. മൊബൈലിലോ ടാബ്‌ലറ്റിലോ ഡൗൺലോഡ് ചെയ്യാനുമാകില്ല. മറിച്ച് സോഷ്യൽ മീഡിയയാണ് ഇതിന്റെ പ്രധാന വിളനിലം. 

നേരത്തേ വൈറലായ ഐസ് ബക്കറ്റ് ചാലഞ്ച് പോലെ ഒരു ‘വെല്ലുവിളിക്കളി’യാണിത്. ഈ ചാലഞ്ചിനും പ്രത്യേക ആപ്പോ വെബ്സൈറ്റോ ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഓരോരുത്തർക്കും ഓരോ ബക്കറ്റ് ഐസ് കട്ടകൾ തലയിലേക്കിടാൻ അവരുടെ കൂട്ടുകാരെ ചാലഞ്ച് ചെയ്യാം എന്നതായിരുന്നു പ്രത്യേകത. അതിനു തെളിവായി വിഡിയോയോ ഫോട്ടോയോ പോസ്റ്റ് ചെയ്യണം. സമാനമാണ് ആത്മഹത്യാഗെയിമിന്റെ കാര്യവും. ആരും തടുക്കാനില്ലാത്ത സോഷ്യൽ മീഡിയയുടെ സ്വഭാവം തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ധൈര്യവും.

അൻപതിൽ അന്ത്യം

‘ബ്ലൂ വെയിൽ ഗെയിം’ എന്ന ഗ്രൂപ്പിൽ വെറോനിക്ക പെട്ടതു പോലെ ‘വികെ’ വെബ്സൈറ്റിലെ ഒരു ചാറ്റ് ഗ്രൂപ്പിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. ജീവിതത്തിൽ ആകെ നിരാശപ്പെട്ട് ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്ന മട്ടിൽ പലപ്പോഴും പോസ്റ്റിടുന്നവരുടെ അക്കൗണ്ടിലേക്കാണ് ആദ്യമായി ഈ ഗ്രൂപ്പിലേക്കുള്ള ക്ഷണം എത്തുന്നത്. അത്തരക്കാരെ, പ്രത്യേകിച്ചും കൗമാരക്കാരെ, ലക്ഷ്യം വച്ചായിരുന്നു ഇൻവിറ്റേഷനുകളിൽ ഏറെയും. ഗ്രൂപ്പിലെത്തുന്നവർക്കു മുന്നിലേക്ക് ഗെയിമിന്റെ സൂചനകളും, എങ്ങനെയാണ് ‘കളിക്കേണ്ടത്’ എന്നും ചാറ്റ് വഴി നിർദേശങ്ങൾ ലഭിക്കും. മൊത്തം 50 ടാസ്കുകളുണ്ട്, ഓരോ വെല്ലുവിളികള്‍. അൻപതാമത്തേത് ആത്മഹത്യ ചെയ്യുക എന്നതാണ്. 

ആദ്യം അഡ്മിൻ അയച്ചു കൊടുക്കുന്ന പ്രത്യേകതരം പാട്ടുകളും ശബ്ദങ്ങളും തുടർച്ചയായി കേൾക്കുക, പുലർച്ചെ എഴുന്നേറ്റ് പ്രേതസിനിമ കാണുക, ദിവസം മുഴുവന്‍ പ്രേതസിനിമ കാണുക തുടങ്ങിയ ടാസ്കുകളായിരിക്കും. പിന്നാലെയാണ് ചുണ്ടിൽ മുറിവുണ്ടാക്കുക, വീടിന്റെ ടെറസിൽ കയറുക, സൂചിമുന വിരലിൽ കുത്തിയിറക്കുക, ശരീരത്തിൽ മുറിവുകളുണ്ടാക്കുക തുടങ്ങിയ നിർദേശങ്ങൾ വരിക. ഇടയ്ക്ക് കടലാസിൽ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച് ഗെയിമിന്റെ ‘ഇര’ ആകാൻ താത്പര്യമുണ്ടെങ്കിൽ ‘യെസ്’ എന്ന് കടലാസിലോ കൈത്തണ്ടയിലോ എഴുതാൻ ആവശ്യപ്പെടും. പിന്നീട് കടലാസിലെ തിമിംഗലത്തെ കയ്യിലും കോറി വരയ്ക്കാൻ പറയും. തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്കു വന്ന് ചാകുന്നതിനു സമാനമായി മരണത്തിലേക്കു പോകാന്‍ പൂർണസമ്മതത്തോടെ മുന്നോട്ടു വരുന്നതു കൊണ്ട് ഈ ഗെയിമിന്റെ ഇരകൾക്കെല്ലാം ‘വെയ്ൽ’ അഥവാ തിമിംഗലം എന്നു തന്നെയാണു വിശേഷണം. ടാസ്കുകൾ പൂർത്തിയാക്കിയതിനു തെളിവായി ചിത്രങ്ങളും വിഡിയോകളും കൃത്യമായി അഡ്മിന് എത്തിച്ചു കൊടുക്കണം. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 

ചാറ്റിനിടെ സീക്രട്ട് മിഷൻ, അഡ്മിനുമൊത്ത് ‘വെയ്‌ലി’ന്റെ കൂടിക്കാഴ്ച, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കാനുള്ള ‘പിടി’ വേട്ടക്കാർ മുറുക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലൂടെയാണ്. ചാറ്റിങ്ങിനിടെ അഡ്മിൻ ആവശ്യപ്പെടുന്നത് നഗ്നചിത്രങ്ങളും വിഡിയോകളുമായിരിക്കും. കൂടാതെ രഹസ്യഭാഗങ്ങളിൽ ചില പ്രത്യേക വാക്കുകൾ കോറി വരയ്ക്കാനും ആവശ്യപ്പെടും. ഗെയിമിന്റെ പിടിയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരു റഷ്യൻ പെൺകുട്ടി പൊലീസിനോട് പറഞ്ഞത് തന്റെ മാറിടത്തിൽ ബ്ലേഡ് കൊണ്ട് F666 എന്ന് കീറി വരച്ച് ചോരയിറ്റു വീഴുന്ന ആ ചിത്രം അയച്ചു തരാനാണ് അഡ്മിൻ ആവശ്യപ്പെട്ടതെന്നാണ്. ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഗെയിമിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോൾ ഇരകൾക്കു നേരെ അഡ്മിൻ പ്രയോഗിക്കുന്നത്. 

‘നിന്റെ വേണ്ടപ്പെട്ടവരുടെ പുറകെ ഞങ്ങളുണ്ട്...‌’

ഓരോ ടാസ്കുകൾക്കൊപ്പവും ഇരകളുടെ സ്വകാര്യവിവരങ്ങളും അഡ്മിൻ ശേഖരിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങും ഉണ്ട്. തങ്ങൾ പറഞ്ഞത് ചെയ്തില്ലെങ്കിൽ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കുമെന്നാണ് പ്രധാന ഭീഷണി. സ്വതവേ മാനസികമായി ദുർബലരായവരെ കൃത്യമായി തളർത്തുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. മാത്രമല്ല, വ്യക്തിപരമായ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിലും മിടുക്കരായിരിക്കും ഇതിനു പിന്നിലുള്ളത്. ഇരകളുടെ ഫോൺ ഹാക്ക് ചെയ്ത് അതിൽ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാറ്റിനിടെ ‘എനിക്കറിയാം ഇപ്പോൾ നിന്റെ അച്ഛൻ എവിടെയാണെന്ന്...’ എന്ന പോലുള്ള ഭീഷണികളും ഇടയ്ക്കുണ്ടാകും. അതെല്ലാം തങ്ങൾ ഒരു ‘അസാധാരണ’ ശക്തിയുള്ള ആളുടെ നിയന്ത്രണത്തിലാണെന്ന തോന്നൽ ഇരകളിലുണ്ടാക്കുന്നു. എന്നാല്‍ ഈ ചാലഞ്ചിന്റെ പേരിൽ ആത്മഹത്യകളല്ലാതെ മറ്റ് കൊലപാതക കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണു സത്യം. 

വെറോനിക്ക, യുലിയ

ഈ ചാലഞ്ചിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച ഫിലിപ് ബുഡെയ്കിൻ എന്ന ചെറുപ്പക്കാരൻ പിടിയിലായെങ്കിലും വെറും മൂന്നു വർഷത്തെ തടവുശിക്ഷയേയുള്ളൂ. ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ 17 പേരുടെ മരണത്തിന് താൻ നേരിട്ട് ഉത്തരവാദിയായിട്ടുണ്ടെന്ന് ബുഡെയ്കിൻ സമ്മതിച്ചതുമാണ്. വെറുതെ കരഞ്ഞും സങ്കടപ്പെട്ടും നടന്ന് ലോകത്തിന് ഭാരമാകുന്ന ‘ബയോളജിക്കൽ വേസ്റ്റുകളെ’ കൊന്നൊടുക്കാനാണ് താനിതു ചെയ്തതെന്നും അയാളുടെ വാക്കുകൾ. പക്ഷേ 2015 നവംബറിനും 2016 ഏപ്രിലിനും ഇടയിൽ മാത്രം ഈ ചാലഞ്ചിന്റെ സ്വാധീനശക്തിയാലെന്നു സംശയിക്കുന്ന 130 ആത്മഹത്യകൾ റഷ്യയിൽ മാത്രം നടന്നു. പിന്നീട് യുകെയിലേക്ക് ഉൾപ്പെടെ പടർന്ന ഗെയിം കൊന്നൊടുക്കിയത് 530ലേറെപ്പേരെ. അതിനിടെ ദുബായിൽ ഈ ചാലഞ്ച് നിരോധിച്ചു.  ഇന്ത്യയിലെ ആത്മഹത്യ നടക്കുമ്പോൾ ബുഡെയ്കിൻ ജയിലിലാണ്. പിന്നെ ആരാണ് ഈ ഗെയിമിനു പിന്നിൽ പ്രവർത്തിക്കുന്നത്..

ബ്ലൂ വൈൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം part 2

പ്രത്യേക ആപ്ലിക്കേഷനോ വെബ്സൈറ്റോ വേണ്ടാതെ സോഷ്യൽ മീഡിയയിലൂടെ മാത്രം ‘കളിക്കാമെന്നതാണ്’ ആത്മഹത്യാചാലഞ്ചിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ആകർഷിക...

Popular posts